ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള ദേഷ്യത്തിൽ സുഹൃത്തായ യുവതിയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നൂറനാട് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

നൂറനാട്: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധത്തെത്തുടർന്ന് സുഹൃത്തായ യുവതിയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ശോഭാ ഭവനത്തിൽ ശരത്താണ് പിടിയിലായത്. ഓഗസ്റ്റ് 11 രാത്രി പത്തുമണിയോടെയാണ് സംഭവം. പ്രതിയുടെ ഫോൺ യുവതി എടുക്കാത്തതിലുള്ള വിരോധം കാരണം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. വീട്ടുമുറ്റത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ പ്രതി വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് ഐഎസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.