റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ പുത്തോത്ത് സ്വദേശിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: വടകരയിൽ സ്വന്തം പാർട്ടി അനുഭാവിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ പുത്തോത്ത് സ്വദേശി ഷാജുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎം അനുഭാവിയായ ഷാജുവിനെ ഒരു സംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്.
ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മ‍ർദ്ദനത്തിൽ മുഖത്ത് സാരമായി പരിക്കേറ്റു. ഷാജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

പ്രാദേശിക സിപിഎം നേതാക്കളുടെ നി‍ർദേശപ്രകാരം എസ്എഫ്ഐ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഷാജു പറയുന്നു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.