ഒന്നിലധികം തവണ ബന്ധുവീടുകളില്‍വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ. 12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും പലതവണ കൂട്ടിക്കൊണ്ടു പോവുകയും ഒന്നിലധികം തവണ ബന്ധുവീടുകളില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിമിനെ (40) യാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി മിനി ആര്‍. ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടയ്ക്കുന്നപക്ഷം അത് കേസിലെ ഇരയ്ക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു.

2021 നവംബര്‍ മാസത്തിലാണ് സംഭവം.പ്രോസിക്യൂഷന്‍ 27 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. 33 രേഖകള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും രണ്ടു രേഖകള്‍ പ്രതിഭാഗത്തുനിന്നും കേസിന്റെ തെളിവിലേക്ക് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്ത് ഹാജരായി. പഴയന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.എ. ഫക്രുദ്ദീന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ. നിസാമുദ്ദീന്‍ ജെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പഴയന്നൂര്‍ പോലീസ് സി.പി.ഒ മാരായ കണ്ണന്‍, അനൂപ്, പോക്‌സോ കോടതി ലെയ്‌സണ്‍ ഓഫീസര്‍ സി.പി.ഒ. ഗീത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം