ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം : തിരുവനന്തപുരം കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പേടികുളം സ്വദേശി രാജേന്ദ്രനാണ് ഭാര്യ ശശികല കൊലപ്പെടുത്തതിയ ശേഷം തൂങ്ങി മരിച്ചത്. റിട്ടയഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജേന്ദ്രന്റെ രണ്ടാമത്തെ ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷമാണ് ശശികലയെ വിവാഹം ചെയ്തത്.
രാജേന്ദ്രന്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയി നോക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടർന്ന് ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രന്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോഴാണ് മുഖത്ത് തലയിണയുമായി കട്ടിലിൽ ശശികലയെ കാണുന്നത്.
