34 വര്‍ഷത്തിന് ശേഷം 'ഒറിജിനല്‍' ബീരാന്‍കുട്ടിയെത്തി; വരവേല്‍പുമായി നാട്ടുകാര്‍
ആദ്യ കാലങ്ങളിൽ നാട്ടുകാരിൽ പലരും ഇതര സംസ്ഥാനങ്ങളിൽ ബീരാൻകുട്ടിയെ കണ്ടതായി പറഞ്ഞിരുന്നു. ബന്ധുക്കൾ അന്വേഷിച്ച് പോയെങ്കിലും നിരാശയായിരുന്നു ഫലം. മകനെ കാണാനുള്ള മോഹങ്ങൾ ബാക്കിയാക്കി മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഇതിനിടെ മരണപ്പെട്ടു.
മലപ്പുറം : 34 വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടുപോയ(Missing) ബീരാൻ കുട്ടിയുടെ മടങ്ങിവരവ്(Homecoming)ആവേശമാക്കി നാട്ടുകാർ. വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ 'ഒറിജിനൽ' ബീരാൻ കുട്ടിയെ കാണാൻ നൂറുകണക്കിന് നാട്ടുകാരാണ് മലപ്പുറം(Malappuram) കിഴിശേരിയിൽ തടിച്ചുകൂടിയത്. മുണ്ടംപറമ്പ് പാറമ്മൽ പുൽപറമ്പൻ വടക്കേകണ്ടി പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ ബീരാൻകുട്ടിയാണ് 34 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. പ്രവാസിയായിരുന്ന(NRI) ഇദ്ദേഹം 1980കളിൽ നാട്ടിലെത്തി ചെറിയ ബിസിനസ് നടത്തിയുന്നു. തുടർന്ന് നാടുവിട്ട ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായില്ല.
നാടുമായോ കുടുംബക്കാരുമായോ ബന്ധപ്പെട്ടില്ല. ആദ്യ കാലങ്ങളിൽ നാട്ടുകാരിൽ പലരും ഇതര സംസ്ഥാനങ്ങളിൽ ബീരാൻകുട്ടിയെ കണ്ടതായി പറഞ്ഞിരുന്നു. ബന്ധുക്കൾ അന്വേഷിച്ച് പോയെങ്കിലും നിരാശയായിരുന്നു ഫലം. മകനെ കാണാനുള്ള മോഹങ്ങൾ ബാക്കിയാക്കി മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഇതിനിടെ മരണപ്പെട്ടു. എന്നാൽ 2016ൽ അജ്മീരിൽ സന്ദർശനത്തിനെത്തിയ നാട്ടുകാരായ രണ്ട് പേർ വളരെ അവശനും രോഗിയുമായിരുന്ന ബീരാൻകുട്ടി എന്ന ഒരു വ്യക്തിയെ അജ്മീറിൽ കണ്ടെത്തുകയും അവർ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി അദ്ദേഹത്തെ നാട്ടിലെത്തിക്കുകയുമായിരുന്നു. വിദഗ്ദ്ധ ചികിത്സ നൽകുന്നതിനിടെയാണ് ഇത് 'ഒറിജിനൽ' ബീരാൻകുട്ടിയല്ലെന്ന് തിരിച്ചറിഞ്ഞത്.
തന്റെ സഹോദരനല്ലെന്ന് തിരിച്ചറിഞ്ഞിട്ടും സഹോദരന്റെ സ്മരണയിൽ ഇയാള്‍ക്ക് ചികിത്സ നടത്തുകയായിരുന്നു ബന്ധുക്കള്‍. പൂർണ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അജ്മീറിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. അപ്രതീക്ഷിതമായാണ് രണ്ട് ദിവസം മുമ്പ് ഒറിജിനല്‍ ബീരാകുട്ടി കുടകിൽ ജീവിക്കുന്നുവെന്ന വിവരം അറിഞ്ഞത്. തുടർന്ന് വീഡിയോ കോളിലൂടെ അദ്ദേഹവുമായും കുടുംബവുമായും സസംസാരിച്ചു. തുടർന്ന് സഹോദരൻ ഉസ്മാനും കുടുംബവും കുടകിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയും കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കുകയുമായിരുന്നു. പിതാവ് അഹമ്മദ് കുട്ടി ഹാജി 1992ൽ മരിച്ചതിനെ തുടർന്ന് സ്വത്തുക്കൾ അനന്തരാവകാശം ചെയ്തപ്പോൾ ലഭിച്ച ബീരാൻകുട്ടിയുടെ അവകാശമായ ലക്ഷങ്ങൾ വില മതിക്കുന്ന ഭൂമി ഇന്നും ബീരാന്‍കുട്ടിയുടെ പേരില്‍ തന്നെ സംരക്ഷിക്കുന്നുണ്ട് ബന്ധുക്കള്‍.