വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇവ‍ർ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് പറയുന്നു. രക്ഷിക്കാനുള്ള ശ്രമം തുടങ്ങി

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ 2 പേർ കുടുങ്ങി. ഇവരിൽ ഒരാൾ നീന്തിക്കയറി. മറ്റൊരാളെ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു. ആദ്യം വള്ളിയിൽ പിടിച്ച് പാറക്കെട്ടിൽ തൂങ്ങി നിൽക്കുന്നുവെന്ന വിവരം ലഭിച്ചാണ് ഫയര്‍ ഫോഴ്സ് ഇവിടേക്ക് വന്നത്. അപ്പോഴേക്കും ഒരാൾ നീന്തിക്കയറിയിരുന്നു. വനം വകുപ്പ് വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് പറയുന്നു. 

പാലക്കാട് തന്നെ ചിറ്റൂര്‍ പുഴയില്‍ പ്രായമായ സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മണിക്കൂറുകളോളം പുഴയ്ക്ക് നടുവിൽ കുടുങ്ങിയ ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ ദേവി, ലക്ഷ്മണൻ, സുരേഷ്, വിഷ്ണു എന്നിവരെ അതിസാഹസികമായാണ് ഫയര്‍ ഫോഴ്‌സ് സംഘം രക്ഷിച്ചത്. 

വർഷങ്ങളായി ചിറ്റൂരിൽ താമസിക്കുന്നവരാണ് ദേവിയും ഭർത്താവും ലക്ഷ്മണനും മകൻ സുരേഷും സഹോദര പുത്രൻ വിഷ്ണുവും. പതിവുപോലെ പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ. മൂലത്തറ റെഗുലേറ്ററിൻ്റെ ഷട്ടർ ഉയർത്തിയതിനാൽ പെട്ടെന്നാണ് വെള്ളം ക്രമാതീതമായി ഉയർന്നത്. ഇതോടെ പുഴയ്ക്ക് നടുവിലെ പാറക്കെട്ടിൽ ഇവർ അഭയം തേടി. രണ്ട് മണിക്കൂറോളം രക്ഷാപ്രവര്‍ത്തക‍ര്‍ എത്തുമെന്ന പ്രതീക്ഷയിൽ ഇവ‍ര്‍ അവിടെ കിടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്