അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചതിന്റെ പേരിൽ മുൻപ് പലപ്പോഴും ബഷീറിന് കോടതികൾ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്

കൊച്ചി: വാഹനാപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചതിന്റെ പേരിൽ കോടതികൾ കയറിയിറങ്ങുകയാണ് ആലുവ സ്വദേശി എ കെ ബഷീർ. സാക്ഷി പറയാൻ കോടതികളിൽ പോകേണ്ടി വരുന്നതാണ് തിരിച്ചടിയാവുന്നത്. ഉപജീവനം പോലും തടസ്സപ്പെടുന്നുവെന്നാണ് ലോറി ഡ്രൈവറായ ബഷീറിന്റെ വിഷമം.

തോട്ടക്കാട്ടുകരയിലെ 2015 ൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിലെ സാക്ഷിയാണ് ബഷീർ. ഇത് ആദ്യത്തെ സംഭവമല്ല. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചതിന്റെ പേരിൽ മുൻപ് പലപ്പോഴും ബഷീറിന് കോടതികൾ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. കോടതിയിൽ നിന്ന് സമൻസ് വന്നാൽ മറ്റെന്താണ് വഴിയെന്നാണ് ബഷീർ ചോദിക്കുന്നു. ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ടായി ജോലി പോലും നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

വാഹനാപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്ന ആളുകളെ നടപടികളുടെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പല അപകടങ്ങളിലും സഹായിക്കാൻ ആളുകൾ മുന്നോട്ട് വരാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ ഈ ഉറപ്പ്. ഇതൊന്നും ബഷീറിന്റെ കാര്യത്തിൽ പ്രാവർത്തികമായിട്ടില്ല. ഇത്തരം അനുഭവം അപകടത്തിൽ പെടുന്നവരെ സഹായിക്കാനുള്ള മനസ്സ് മറ്റുള്ളവർക്ക് ഇല്ലാതാക്കുമെന്നു ബഷീർ പറയുന്നു.