ചാത്തമംഗലത്ത് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയിൽ കൈയ്ക്ക് മുറിവേറ്റ വയോധികൻ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി മുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി.

കോഴിക്കോട്: തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലന്‍ നായര്‍ (61) ആണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറേവീട്ടില്‍ ശ്രീകാന്തിന്‍റെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലന്‍ കയറിയത്.

Add Asianetnews as a Preferred SourcegooglePreferred

വലിച്ചു കെട്ടിയ തെങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇത് വലിച്ചുകെട്ടാനാണ് ഗോകുലന്‍ എത്തിയത്. തെങ്ങില്‍ കയറി ഓലകള്‍ കൊടുവാള്‍ കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തിരിച്ചിറങ്ങാന്‍ കഴിയാനാകാതെ ഗോകുലന്‍ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. 

മുക്കം അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സേനാംഗം പി ടി ശ്രീജേഷ് തെങ്ങില്‍ കയറുകയും മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗോകുലനെ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.