കുറച്ച് നാളുകളായി സുഗന്ധഗിരി ആദിവാസി മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ

കല്‍പ്പറ്റ: കുറച്ച് നാളുകളായി സുഗന്ധഗിരി ആദിവാസി മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ. പ്രളയകാലത്ത് ദുരിതാശ്വാസമായി ലഭിച്ച അരി പോലും തട്ടിക്കൊണ്ട് പോയ അവസ്ഥയുണ്ടായതായി എംഎൽഎ വെളിപ്പെടുത്തി. സ്വകാര്യ റിസോർട്ടിലെത്തി പണം ചോദിച്ചതിനെ തുടർന്നാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പുണ്ടായതെന്നും സി കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് മരിച്ചതെന്നാണ് സൂചന. ഒരാൾ കസ്റ്റഡിലായെന്നും റിപ്പോർട്ടുണ്ട്. ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോർട്ടിന് മുന്നിലാണ് ഇന്നലെ രാത്രി മുതൽ വെടിവയ്പ്പ് നടന്നത്.

റിസോർട്ടിൽ നിന്നും പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് പുലർച്ചെ വരെ നീണ്ടു. കണ്ണൂർ റെയ്ഞ്ച് ഐജി വയനാട്ടിലെത്തി. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഇൻക്വസ്റ്റ് നടപടികൾക്കായി വെടിവയ്പ് നടന്ന റിസോർട്ടിലെത്തി.