ലോഡ്ജ് മുറിയിൽ മാരായമുട്ടം സ്വദേശി സുബിനെയും ആര്യന്‍കോട് സ്വദേശിനി മഞ്ജുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടിലറിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: വിതുരയില്‍ രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിന്‍ (28) , ആര്യന്‍കോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു. ഇന്ന് ഉച്ചയോടെ വിതുരയ്ക്ക് സമീപമുള്ള ലോഡ്ജ് മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാർ ഇവരുടെ മുറിയുടെ വാതിലിൽ തട്ടിയിട്ടും ഡോർ തുറന്നില്ല. പിന്നാലെ വിതുര സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിഷം ഉപയോഗിച്ച കുപ്പിയും സമീപത്ത് നിന്നും ലഭിച്ചു. വിഷം കഴിച്ച ശേഷം തൂങ്ങിയതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് വിതുര പൊലീസ് അറിയിച്ചു.


