മുഖംമറച്ചെത്തി,ബെവ്കോയിലെ 2 ക്യാമറകൾ നശിപ്പിച്ചു, പ്രധാന ക്യാമറ തകര്‍ക്കാനായില്ല, മോഷ്ടിച്ചത് 32 കുപ്പി മദ്യം
മുൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മദ്യവുമായി പുറത്തിറങ്ങി. അതിന് ശേഷം അഞ്ചു മണിവരെ സംഘം സ്ഥലത്തുണ്ടായിരുന്നു. പണം നഷ്ടമായിട്ടില്ല.

കൊല്ലം : കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം. 32 കുപ്പി മദ്യവും ഒരു കുപ്പി വൈനും മോഷണം പോയി. സംഘം ചേർന്നുള്ള മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുലർച്ചെ രണ്ടരയോടെയാണ് സംഘം ബെവ്കോ ഔട്ട്ലെറ്റ് പരിസരത്തെത്തിയത്. മുൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മദ്യവുമായി പുറത്തിറങ്ങി. അതിന് ശേഷം അഞ്ചു മണിവരെ സംഘം സ്ഥലത്തുണ്ടായിരുന്നു. പണം നഷ്ടമായിട്ടില്ല.
ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന മദ്യത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ
മോഷണത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് പൊലീസിന്റെ സൂചന. നാലുപേരെ ദൃശ്യങ്ങളിൽ കാണാം. ഔട്ട് ലെറ്റിന്റെ പിന്നിൽ കൂടി കടന്ന് വന്ന് മുഖം മറച്ച് രണ്ട് സിസിടിവികൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പ്രധാന ദൃശ്യങ്ങൾ പകർത്തിയ ക്യാമറ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അലമാരയിൽ സൂക്ഷിച്ച ഫയലുകൾ വാരിവലിച്ചിട്ടില്ല നിലയിലാണ്. സമീപത്തെ ഗോഡൗണിലെ ജീവനക്കാരാണ് രാവിലെ ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ടത്. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
അതേ സമയം, സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ സംസ്ഥാനത്താകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. മദ്യത്തിന് അമിത വില വാങ്ങുന്നു, ചില ബ്രാന്റുകൾ മാത്രം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരം ജില്ലയിലെ 11 ഔട്ട് ലെറ്റുകളിലും എറണാകുളം ജില്ലയിലെ 10 ഔട്ട് ലെറ്റുകളിലും കോഴിക്കോട് 6 ഔട്ട് ലെറ്റുകളിലും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.