മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
2016 നവംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചിൽ നിന്ന് നിക്ഷേപകരുടെ 38 കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റിൽ കണ്ടെത്തിയത്.
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചിലെ നിക്ഷേപക തട്ടിപ്പിൽ അന്വേഷണം എങ്ങുമെത്തിയില്ല. എണ്ണൂറിലധികം നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസിൽ ഭരണ സമിതി പ്രസിഡന്‍റും ബ്രാഞ്ച് മാനേജരും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായെങ്കിലും പിന്നീട് ഇവർ ജാമ്യത്തിൽ ഇറങ്ങി. ഇതിന് പിന്നാലെ അന്വേഷണവും പാതിവഴിയിലായി.
2016 നവംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചിൽ നിന്ന് നിക്ഷേപകരുടെ 38 കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റിൽ കണ്ടെത്തിയത്. വിവിധ ആളുകളുടെ പേരിൽ വ്യാജലോൺ അനുവദിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടിയായിട്ടില്ല.
തട്ടിപ്പിനിരയായവരിൽ ചിലർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഇവർക്ക് കോടതി ഉത്തരവ് പാലിക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ ഊഴമനുസരിച്ച് 5000 രൂപ വീതം ബാങ്കിൽ നിന്ന് ലഭിക്കും. എന്നാൽ വ്യാജലോൺ കെണിയിൽപ്പെട്ടവർക്ക് അതും ലഭിക്കുന്നില്ല. തട്ടിപ്പ് കണ്ടെത്തി ഭരണ സമിതി പിരിച്ചു വിട്ടതോടെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായ ബാങ്കിന് ഇതുവരെ പുതിയ ഭരണ സമിതിയും ആയിട്ടില്ല. ഒരു കോടി രൂപ വരെ ബാങ്കിൽ നിക്ഷേപം നടത്തിയവരുണ്ട്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് നിക്ഷേപകർ.