കോവിഡ്‌ പോസിറ്റീവായ അമ്മയോടൊപ്പം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കിൻഡർ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയിലേക്ക് റഫർ ചെയ്ത നവജാത ശിശുവാണ് വിബിന്റെ കൈയിലുള്ളത്.  

തിരുവനന്തപുരം: പിപിഇ കിറ്റ് ധരിച്ച്, 108 ആംബുലൻസിനുള്ളിൽ ഇരുന്ന് കൈക്കുഞ്ഞിനെ കൊഞ്ചിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കനിവ് 108 ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിബിൻ പീറ്ററാണ് ഈ ദൃശ്യങ്ങളിലുള്ളത്. കോവിഡ്‌ പോസിറ്റീവായ അമ്മയോടൊപ്പം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കിൻഡർ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയിലേക്ക് റഫർ ചെയ്ത നവജാത ശിശുവാണ് വിബിന്റെ കൈയിലുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

"

അമ്മയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു എറണാകുളം പാമ്പാക്കുട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ്‌ പൈലറ്റ് സന്ദീപും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിബിൻ പീറ്ററും. ഈ കുഞ്ഞ് ജനിച്ചിട്ട് വെറും 20 മണിക്കൂർ മാത്രമേ സമയമായിരുന്നുള്ളൂ. കിൻഡർ ആശുപത്രിയിൽ എത്തിയ ശേഷം അവിടെ ആംബുലൻസിനുള്ളിൽ ചിലവഴിച്ച കുറച്ചു നിമിഷങ്ങളിലാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 

കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ വിബിൻ കുഞ്ഞിനെ തലോലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് സന്ദീപ് ആണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ബി.എസ്.സി നേഴ്‌സിംഗ് ബിരുദധാരിയായ കുമ്പളങ്ങി നടുവിലതറ വീട്ടിൽ വിപിൻ പീറ്റർ എൻ.പി രണ്ടുമാസം മുൻപാണ് കനിവ് 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്.