പത്മനാഭന്റെ മുന്നിൽ കലാവിസ്മയം നിറച്ച് 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി.
തിരുവനന്തപുരം: പത്മനാഭന്റെ മുന്നിൽ കലാവിസ്മയം നിറച്ച് 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം പരിശീലനം പൂർത്തിയാക്കിയ കലാകാരികളുടെ മെഗാ തിരുവാതിരയാണ് അരങ്ങേറിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന തിരുവാതിര കാണാൻ നിരവധി പേർ എത്തിയിരുന്നു.
ഫെലോഷിപ്പ് പരിശീലന പദ്ധതിക്ക് കീഴിൽ കലാപഠനം നടത്തുന്ന 408 കലാകാരികളാണ് തിരുവാതിരയിൽ അണിനിരന്നത്. ജില്ലയിൽ പരിശീലനം നൽകുന്ന 12 ഫെലോഷിപ്പ് കലാകാരർ ചേർന്നാണ് തിരുവാതിര അഭ്യസിപ്പിച്ചത്. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ബൃഹത് പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതി.
സൗജന്യമായി കലകൾ അഭ്യസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുമായി ചേർന്നാണ് ഈ പദ്ധതി . തിരുവനന്തപുരം ജില്ലയിൽ ബ്ലോക്ക് മുൻസിപ്പാലിറ്റി, കോർപറേഷൻ ഉൾപ്പെടെ 16 ക്ലസ്റ്ററുകളാണ് ഉള്ളത്. സംഗീതം, നൃത്തം, ചിത്രരചന, ഉപകരണസംഗീതം, നാടൻ കലാ രൂപങ്ങൾ, മാപ്പിള കല എന്നിവയൊക്കെ സൗജന്യമായി അഭ്യസിപ്പിക്കുന്നു. ഏകദേശം 150000 പഠിതാക്കളാണ് ജില്ലയിൽ ഈ പദ്ധതിയുടെ കീഴിൽ പഠിതാക്കളായുള്ളത്. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ അപർണ പ്രേം നേതൃത്വം നൽകിയ ഈ പ്രോഗ്രാമിൽ വിവിധ കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും
