തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി, സാമ്പത്തിക പ്രതിസന്ധിയെന്ന് ആത്മഹത്യാക്കുറിപ്പ്
കൊവിഡ് പശ്ചാത്തലത്തിലേർപ്പെടുത്തിയ ലോക് ഡൗണിനെ തുടർന്ന് മാസങ്ങളോളം കട തുറക്കാൻ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ട്കാവ് സ്വദേശി വിജയകുമാർ (56) ആണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കൊവിഡ് പശ്ചാത്തലത്തിലേർപ്പെടുത്തിയ ലോക് ഡൗണിനെ തുടർന്ന് മാസങ്ങളോളം കട തുറക്കാൻ കഴിഞ്ഞിരുന്നിരുന്നില്ലെന്നും ഇതേ തുടർന്നുണ്ടായ കടബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. വിജയകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബവും സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധിപ്പേരാണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. രണ്ട് ദിവസം മുമ്പ് ഇടുക്കിയിൽ ബേക്കറി വ്യാപാരിയും സമാനമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona