ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി: കൊണ്ടോട്ടിയില്‍ അസം സ്വദേശിയെ പൊലീസ് പൊക്കി
ചെങ്കൽ ക്വാറികളിൽ ജോലിക്കാരനാണ് അമൽ ബർമനാ. ഇതിന്റെ മറവിൽ ഇയാൾ ലഹരി വിൽപ്പനയും ചെയ്ത് വന്നിരുന്നു.
കൊണ്ടോട്ടി: വാടക കോര്‍ട്ടേഴ്സിന്‍റെ പൂന്തോട്ടത്തിലെ ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. അസം കാർട്ടിമാരി സ്വദേശി അമൽ ബർമനാ (34)ണ് പിടിയിലായത്. കിഴിശ്ശേരിയിൽ ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേർസ് പരിസരത്താണ് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി കൃഷി ചെയ്ത് വന്നിരുന്നത്.
രണ്ട് വഷത്തോളമായി കിഴിശ്ശേരിയിലെ വാടക കോർട്ടേഴ്‌സിൽ താമസിച്ച് വരികയാരുന്നു ഇയാൾ. ചെങ്കൽ ക്വാറികളിൽ ജോലിക്കാരനാണ് അമൽ ബർമനാ. ഇതിന്റെ മറവിൽ ഇയാൾ ലഹരി വിൽപ്പനയും ചെയ്ത് വന്നിരുന്നു. നാട്ടിൽ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാൾ പരിപാലിച്ച് വന്നിരുന്നത്.