ഇടുക്കി ഡാമിനടുത്തുണ്ടായ ഭൂചലനങ്ങൾ: ആശങ്ക വേണ്ടെന്ന് കെഎസ്ഇബി, ശാസ്ത്രീയ പഠനം നടത്തും
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി തൊട്ടടുത്ത ദിവസങ്ങളിൽ തുടർച്ചയായി ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമായ കാൽവരി മൗണ്ടിന് തൊട്ടടുത്തെ വീട്ടിൽ വിള്ളൽ വീണു.
ചെറുതോണി: ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഭൂചലനങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബി. ഭൂചലനമുണ്ടാകുന്നതിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും ഇടുക്കി ഡാം സുരക്ഷിതമാണെന്നും വൈദ്യുതി മന്ത്രി എം. എം. മണി അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയായാണ് ഇടുക്കി അണക്കെട്ടിന് സമീപമുള്ള മേഖലയിൽ ഭൂചലനമുണ്ടായത്. ഫെബ്രുവരി 27ന് രണ്ട് തവണയുണ്ടായ ഭൂചനത്തിന്‍റെ തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് രണ്ട്. 1.5 തീവ്രതയിൽ 28-ന് രാത്രിയും ഭൂചനമുണ്ടായി. പ്രഭവ കേന്ദ്രമായ കാൽവരി മൗണ്ടിന് സമീപത്തെ വീട്ടിൽ വിള്ളൽ വീണു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. ഇടുക്കി അണക്കെട്ടിൽ പതിവിൽ കൂടുതൽ വെള്ളമുള്ളതാണോ ഭൂചനത്തിന് കാരണമെന്നാണ് നാട്ടുകാരുടെ സംശയം.
''സാധാരണ ഉള്ളതിൽ കവിഞ്ഞുള്ള വെള്ളമേ അണക്കെട്ടിലുള്ളൂ. അതിൽ കൂടുതലൊന്നുമില്ല. മഴ ഒരു വട്ടമല്ലേ പെയ്തുള്ളൂ. പിന്നെ പെയ്തില്ലല്ലോ. പിന്നെ മഴയില്ലല്ലോ. വൈദ്യുതി ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുവല്ലേ. അപ്പോൾ വെള്ളം പോയ്ക്കൊണ്ടും ഇരിക്കുകയാണ്'', വൈദ്യുതി മന്ത്രി എം എം മണി വിശദീകരിക്കുന്നു.
അതേസമയം, നാട്ടുകാർക്കുള്ള ആശങ്ക ദൂരീകരിക്കാനുള്ള നടപടികളും കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.
ഇടുക്കിയിൽ ഇതിന് മുമ്പും നേരിയ തോതിലുള്ള ഭൂചനമുണ്ടായിട്ടുണ്ട്. 2011 ൽ നേരിയ തോതിൽ ചലനമുണ്ടായത് 26 തവണ. ഭൂഘടനയാണ് ഇതിന് പിന്നിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭൂചലനമുണ്ടായതിന്‍റെ പുതിയ സാഹചര്യം പഠിക്കുകയാണെന്നും തുടർ ചലനങ്ങൾ പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
Read more at: ഇടുക്കിയിൽ വീണ്ടും നേരിയ ഭൂചലനം: തുടർചലനം രണ്ടാം ദിവസം