വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്ത് നിന്നും ചീറി പാഞ്ഞെത്തിയ പന്നി തങ്കമണിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റത്. തങ്കമണി ആശുപത്രിയിൽ ചികിത്സതേടി.

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്ക് പരിക്ക്. വിളപ്പിൽശാല അണമുഖത്തു മേലെ വീട്ടിൽ തങ്കമണിക്ക്(50) ആണ് ഇടത് കൈയ്ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്ത് നിന്നും ചീറി പാഞ്ഞെത്തിയ പന്നി തങ്കമണിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റത്. തങ്കമണി ആശുപത്രിയിൽ ചികിത്സതേടി.

വിളപ്പിൽ പഞ്ചായത്തിലെ നെടുങ്കുഴി,ശാസ്താംപാറ,കരുവിലാഞ്ചി, മുക്കംപാലമൂട്, ചൊവ്വള്ളൂർ, അണമുഖം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടെന്ന് പരാതിയുണ്ട്. നെടുങ്കുഴി പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന ചവർസംസ്കരണ ഫാക്ടറി വളപ്പ് നേരത്തെ പന്നികളുടെ താവളമായിരുന്നു. രാത്രിയിൽ ഇവ കൂട്ടമായിറങ്ങി കൃഷിയിടങ്ങളിലെത്തി വാഴയും മരച്ചീനിയും റബ്ബറും കുത്തിമറിച്ച് നശിപ്പിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. വിളവിറക്കാനാവാത്ത സ്ഥിതിയാണെന്ന് കർഷകർ പരാതിപ്പെടുന്നു. ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്കുനേരേ പന്നിയുടെ ആക്രമണമുണ്ടായ സംഭവമിവിടെ മുൻപുണ്ടായിട്ടുണ്ട്.