മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായും കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കിലും ലഭിക്കും.
തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. അതിനായി സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
എഎവൈ (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായും കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കിലും ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാര്‍ഡിലെ (നീല) ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും 2 കിലോ സ്‌പെഷ്യല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും 3 കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും.
പൊതുവിഭാഗം (വെള്ള) കാര്‍ഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്‌പെഷല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാര്‍ഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ കാര്‍ഡുകള്‍ക്ക് (തവിട്ട്) 2 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്‌പെഷല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച് പരമാവധി 1 കിലോ ആട്ട 17 രൂപയ്ക്കും ലഭിക്കും.
ഇതിനുപുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും. ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതീകരിച്ച വീടുകളിലെ മഞ്ഞ കാര്‍ഡിന് 1 ലിറ്ററും പിങ്ക്, വെള്ള, നീല കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിപണിയില്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും നെല്ല് വില്‍പന കര്‍ഷകര്‍ കുറച്ചതും കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും അരി വിലക്കയറ്റമുണ്ട്. സെപ്റ്റംബറോടെ വില താഴുന്നതാണു മുന്‍കാല അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
