പാട്ടുപാടി സഹായിച്ച് വൈറലായ ആതിരയെ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വീണ ജോർജ്  

തിരുവനന്തപുരം: റോഡരികില്‍ തെരുവ് പാട്ട് പാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാന്‍ ഓടിയെത്തിയ മലപ്പുറം നിലമ്പൂരിലെ പത്താം ക്ലാസുകാരി ആതിരയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആതിരയുടെ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയത്തെ തൊടുന്നതാണ്. കേരളത്തിലെ മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്നതിന് ആതിരയ്ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി മന്ത്രി പറഞ്ഞു.

അതിനിടയിൽ തന്റെ ഇഷ്ടവും ആതിര മന്ത്രിയോട് പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനാണ് ഇഷ്ടം എന്നായിരുന്നു ആതിര മന്ത്രിയോട് പറഞ്ഞത്. സ്‌കൂള്‍ തുറക്കും മുമ്പ് സാധനങ്ങള്‍ വാങ്ങാന്‍ അച്ഛനൊപ്പം രാത്രിയില്‍ ടൗണിലെത്തിയപ്പോഴാണ് പാട്ടുപാടി തളര്‍ന്ന കുടുംബത്തെ ആതിര കണ്ടത്. കാഴ്ചയില്ലാത്ത ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഒരു ഉമ്മ തൊണ്ടയിടറി പാടുന്നത് കേട്ട് ഓടിയെത്തിയ ആതിര അവരോട് വിശ്രമിക്കാന്‍ പറഞ്ഞ് മൈക്ക് ഏറ്റ് വാങ്ങുകയായിരുന്നു.

മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലായിരുന്നു സംഭവം. സ്കൂള്‍ തുറക്കുന്നത് സംബന്ധിയായ അവസാന വട്ട ഒരുക്കങ്ങള്‍ക്കായി സാധനം വാങ്ങാനായി ടൌണിലേക്ക് ഇറങ്ങിയ കൊച്ചുമിടുക്കി ആതിരയാണ് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പാടി ജീവിക്കുന്ന യുവതിക്ക് സഹായവുമായി എത്തിയത്.വീട്ടില്‍ നിന്ന് ഏറെ ദൂരത്തില്‍ അല്ലാതെയുള്ള ടൌണിലായിരുന്നു കൈക്കുഞ്ഞുമായി യുവതി പാടിക്കൊണ്ടിരുന്നത്. 

Read more: 10 ലക്ഷം നിക്ഷേപിച്ചാൽ 20 ലക്ഷം പോക്കറ്റിൽ; നിക്ഷേപം ഇരട്ടിയാക്കുന്ന സുരക്ഷിത പദ്ധതി ഇതാ!

ഏറെ നേരമായി കേട്ടുകൊണ്ടിരുന്ന പാട്ടിലെ ഇടര്‍ച്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര അനീഷിനെ വേദനിപ്പിച്ചത്. റോഡ് മുറിച്ച് കടന്ന് തെരുവുഗായകര്‍ക്ക് സമീപത്തെത്തി യുവതിയോട് അല്‍പനേരം വിശ്രമിക്കാൻ ആവശ്യപ്പെട്ട ആതിര അതിമനോഹരമായി പാട്ട് പാടിയാണ് സഹായിച്ചത്. തെരുവുഗായകരില്‍ നിന്ന് പെട്ടന്നുണ്ടായ സ്വര വ്യത്യാസം ആളുകള്‍ ശ്രദ്ധിക്കാനും തുടങ്ങിയതോടെ കുടുംബത്തിന് സഹായവുമായി നിരവധിപ്പേരാണ് എത്തിയത്. 'ലാ ഇലാഹ ഇല്ലള്ളാഹു, താലോലം താലോലം' തുടങ്ങിയ ആതിരയുടെ മനോഹരമായ ഗാനങ്ങളും സഹജീവി സ്‌നേഹവും അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണും ഹൃദയവും നിറച്ചിരുന്നു. മലപ്പുറം പോത്തുകല്ല് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആതിര കെ. അനീഷ്.