'തലമുറകൾക്ക് പ്രചോദനമാകുന്ന അമ്മയ്ക്ക് ആദരാഞ്ജലികൾ'; കാർത്യായനിഅമ്മക്ക് അനുശോചനമർപ്പിച്ച് മന്ത്രി
പഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വളർന്ന് തൊണ്ണൂറ്റിയാറാമത്തെ വയസിൽ അക്ഷരമുറ്റത്ത് എത്തിയ അമ്മ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണെന്ന് മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാർത്ത്യായനിഅമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വളർന്ന് തൊണ്ണൂറ്റിയാറാമത്തെ വയസിൽ അക്ഷരമുറ്റത്ത് എത്തിയ അമ്മ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണെന്ന് മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
അക്ഷരവെളിച്ചം സാർത്ഥകമാക്കിയ ജീവിതം. 2018- ൽ തൊണ്ണൂറ്റിയാറാമത്തെ വയസിൽ സാക്ഷരതാമിഷന്റെ അക്ഷര ലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ കാർത്ത്യായനിയമ്മ അന്തരിച്ചു. പഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വളർന്ന് തൊണ്ണൂറ്റിയാറാമത്തെ വയസിൽ അക്ഷരമുറ്റത്ത് എത്തിയ അമ്മ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാര ജേത്രിയാണ്.. തലമുറകൾക്ക് പ്രചോദനമാകുന്ന അമ്മയ്ക്ക് ആദരാഞ്ജലികൾ.
ഇന്ന് രാവിലെയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ കാർത്യായനി അമ്മ അന്തരിച്ചത്. 101 വയസായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.
2018 ൽ നാരീശക്തി പുരസ്കാരത്തിന് അർഹയായി. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ച മാധ്യമശ്രദ്ധ നേടിയിരുന്നു ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു കാർത്ത്യായനി അമ്മ. കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയുടെ ഫ്ലോട്ടും ഉൾപ്പെടുത്തിയിരുന്നു. മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്ന് കാർത്ത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.