മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ, ഉന്നത വിദ്യാഭ്യാസത്തെ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുന്നതിനും കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെ രൂപപ്പെടുത്തുന്നതിനും ഊന്നൽ നൽകി.

കോട്ടയം: കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വിഎൻ വാസവൻ. എംജി സർവകലാശാല അന്തർദേശീയ വിദ്യാഭ്യാസ കോൺക്ലേവ് എഡ്യു വിഷൻ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം ഏറ്റവുമധികം പണം മുടക്കുന്നത് കേരള സർക്കാർ ആണെന്നും ഉന്നത വിദ്യാഭ്യാസത്തെയും തൊഴിൽ വിപണിയേയും ബന്ധിപ്പിച്ചു കൊണ്ട് സമൂഹത്തെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെയും എം ജി സര്‍വകലാശാലയേയും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രമേയം. രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം സാമൂഹ്യശാസ്ത്രം, അന്താരാഷ്ട്രാ പഠനം, കലാ, സാഹിത്യം മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനല്‍ ചര്‍ച്ചകള്‍ നടന്നു. അമേരിക്ക, കാനഡ, യൂറേപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനല്‍ ചര്‍ച്ചകളും നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാദമിക വ്യാവസായിക കലാ സാഹിത്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം ജി സര്‍വകലാശാലാ കാമ്പസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നേരിട്ടും ഓണ്‍ലൈനായും രണ്ടുദിവസത്തെ കോണ്‍ക്ലേവിന്റെ ഭാഗമായി. എം ജി യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും സര്‍വകലാശാലയും ചേര്‍ന്നാണ് രണ്ടുദിവസത്തെ അന്താരാഷ്ട്രാ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

ഉദ്ഘാടന സമ്മേളത്തിൽ ഡോ. പി.കെ ബിജു (മുൻ എം.പി ), ജയരാജ് (സിനിമാ സംവിധായകൻ) റെജി സഖറിയ (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിൻ ഡിക്കേറ്റ് അംഗം), പ്രൊഫ. പി. ആർ ബിജു (ഡയറക്ടർ, കോളേജ് ഡവലപ്മെന്റ് കൗൺസിൽ), സുരേഷ് എം. എസ് ( സെനറ്റ് അംഗം), മിഥുൻ എം. എസ് ( ചെയർമാൻ, ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ) എന്നിവർ സംസാരിച്ചു. പ്രൊഫ. ജിൻ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്സിറ്റി അലമ്നെ അസോസിയേഷൻ ) സ്വാഗതവും ഡോ. പി. മനോജ് (കൺവീനർ, എഡ്യു വിഷൻ ) നന്ദിയും പറഞ്ഞു.