ഇൻസ്റ്റഗ്രാം കെണി, 14 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് 8 മാസത്തോളം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ലോക്ക്ഡൗൺ സമയത്താണ് കേസിലെ ഒന്നാംപ്രതിയായ യുവാവ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പ്രദേശവാസിയായ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത് ബന്ധം നിലനിർത്തി.
മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 30കാരൻ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും വീട്ടുകാർ അറിയാതെ വീട്ടിൽ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ വാഹനത്തിൽ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്‌ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവർ.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേർ പീഡനത്തിരയാക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എട്ട് മാസത്തോളമായി പെൺകുട്ടി ഇവരുടെ വലയിലായിരുന്നു. പീഡനത്തിരയായ പെൺകുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ഇവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ലോക്ക്ഡൗൺ സമയത്താണ് കേസിലെ ഒന്നാംപ്രതിയായ യുവാവ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്.
പ്രദേശവാസിയായ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത് ബന്ധം നിലനിർത്തി. കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾ പെൺകുട്ടിക്ക് കഞ്ചാവെത്തിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവും സഹോദരന്മാരും മാത്രമേ വീട്ടിലുള്ളൂ.
ഇവരറിയാതെ പലസമയത്തും വീട്ടിലെത്തിയ പ്രതി ഒമ്പതാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കഞ്ചാവ് വിൽപ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവരാണ് പിന്നീട് ചൂഷണം നടത്തിയത്. കേസിലെ പ്രതികൾ കൽപ്പകഞ്ചേരിയിലും സമീപ പ്രദേശത്തുമുള്ളവരാണെന്നാണ് വിവരം. പിടിയിലാകാത്ത ബാക്കി പ്രതികൾ ഒളിവിലാണ്. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.