'ഇടമലക്കുടിയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ട്, സമഗ്രവികസനത്തിനുള്ള പാക്കേജ് പരിഗണനയില്‍': ഡീന്‍ കുര്യാക്കോസ്
ഇടമലക്കുടിയുടെ വികസനത്തിന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കോളനികളുടെ സമഗ്രവികസനത്തിനായി പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡീന്‍ കുര്യാക്കോസ്.
ഇടുക്കി: ഇടമലക്കുടിയുടെ വികസനത്തിന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഇടുക്കി എംപി അഡ്വ.ഡീന്‍ കുര്യാക്കോസ്. ഇടമലക്കുടി നിവാസികള്‍ കോളനിയില്‍ ഒരുക്കിയ സ്വീകരണത്തിന് നന്ദിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സൗകര്യ കുറവുള്‍പ്പെടെ 9 ഇന ആവശ്യങ്ങള്‍ ഗോത്രനിവാസികള്‍ ഇടുക്കി എംപിക്ക് മുമ്പാകെ ഉന്നയിച്ചു. ഗാതാഗത സൗകര്യക്കുറവും കാട്ടുമൃഗ ശല്യവും വിവര സാങ്കേതിക വിദ്യകളുടെ അഭാവവുമാണ് ഗോത്രനിവാസികള്‍ മുമ്പോട്ട് വച്ച് പ്രധാന പ്രശ്‌നങ്ങള്‍. എംപിയായ ശേഷം ആദ്യമായാണ് ഡീന്‍ കുര്യാക്കോസ് സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇഡലിപ്പാറയില്‍ എത്തിയ എംപിക്ക് ഗോത്ര നിവാസികള്‍ പരമ്പരാഗത രീതിയിലാണ് സ്വീകരണമൊരുക്കിയത്. കോളനികളുടെ സമഗ്രവികസനത്തിനായി പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എംപി ഇടമലക്കുടിക്കാര്‍ക്ക് ഉറപ്പു നല്‍കി. സൊസൈറ്റിക്കുടി,മുളക് തറക്കുടി തുടങ്ങിയ കോളനികളിലും ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി. നാല് മണിക്കൂറോളം ഡീന്‍ കുര്യാക്കോസ് ഇടമലക്കുടിയില്‍ ചെലവഴിച്ചു.
പഞ്ചായത്ത് സെക്രട്ടറി,ട്രൈബല്‍ ഉദ്യോഗസ്ഥര്‍,വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍,വനംവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഡീന്‍ ചര്‍ച്ച നടത്തി. ഗ്യാപ് റോഡിലെ മണ്ണിടിഞ്ഞ ഭാഗങ്ങളും പണികളും നേരിൽ സന്ദർശിച്ചാണ് എംപി മടങ്ങിയത്.