ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്.

പരിയാരം: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ ധനജയുടെ പേരിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണനാ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. ആത്മഹത്യാ പ്രേരണക്ക് അറസ്റ്റിലായ ഭർതൃമാതാവിനെ കോടതി ജാമ്യത്തിൽവിട്ടു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ ധനജ മക്കളുമായി കിണറ്റിൽ ചാടിയത്.

ഇക്കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്നായിരുന്നു ധനജയുടെ മൊഴി. ഭർതൃവീട്ടിൽ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവ് ശ്രീസ്ഥയിലെ ശ്യാമളയെ (71)യും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി ജാമ്യത്തിൽ വിട്ടു. റിമാൻഡ് ചെയ്ത് ധനജയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)