ആക്രമണത്തിൽ വി ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കണ്ണൂർ: കണ്ണൂരിൽ മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല സ്വദേശിനി വി ശാന്തയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി 11 മണിയോടെയാണ് 88 കാരിയായ ശാന്തയും സജീവനും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ഇതിനിടെ മദ്യ ലഹരിയിലായിരുന്ന സജീവൻ ശാന്തയെ കസേരയോടെ വീടിന് പുറത്തേക്ക് എറിഞ്ഞു. ചവിട്ടു പടിയിൽ തലയിടിച്ചു ഗുരുതരമായി പരിക്കേറ്റ ശാന്തയെ അയൽവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സജീവനെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. റിമാൻഡിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും.



