സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ എംപിയുടെ പ്രതിഷേധം; വീഴ്ച സമ്മതിച്ച് പരസ്യ ഏജൻസി
സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പരസ്യ ഏജൻസി രംഗത്തെത്തി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സർക്കാരിന്റെ പരസ്യ ബോർഡുകൾ വച്ചത് അനുമതിയില്ലാതെയാണെന്നും ആറു മാസത്തെ തുക കുടിശികയുണ്ടെന്നും ലിമാക്സ് എംഡി മുജീബ് ഷംസുദ്ദീൻ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധം. എ സമ്പത്ത് എം പിയാണ് തിരുവനന്തപുരം റെയിവേ സ്റ്റേഷനിൽ പ്രതിഷേധിച്ചത്. സ്റ്റേഷൻ ഡയറക്ടർ എസ് അജയ് കൗശിക്കും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പരസ്യ ബോർഡുകൾ നീക്കം ചെയ്തതെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാല്‍ നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് എംഎല്‍എയുടെ ആരോപണം.
എന്നാല്‍ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പരസ്യ ഏജൻസി രംഗത്തെത്തി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സർക്കാരിന്റെ പരസ്യ ബോർഡുകൾ വച്ചത് അനുമതിയില്ലാതെയാണെന്നും ആറു മാസത്തെ തുക കുടിശികയുണ്ടെന്നും ലിമാക്സ് എംഡി മുജീബ് ഷംസുദ്ദീൻ വിശദമാക്കി. കുടിശിക തുകയായ 50 ലക്ഷം ഉടൻ അടയ്ക്കുമെന്ന് ലിമാക്സ് എംഡി മുജീബ് ഷംസുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഡിആര്‍എം അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചത് , എന്നാൽ പണം അടയ്ക്കാത്തതിനാൽ ബോർഡുകൾ നീക്കാൻ റെയിൽവേ ആവശ്യപ്പെടുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് പരസ്യ ഏജൻസി എംഡി വിശദമാക്കി.
റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സംസ്ഥാനസർക്കാരിന്‍റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ എ സമ്പത്ത് എംപിയുടെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്‍റെയും നേതൃത്വത്തിലാണ് പ്രതിഷേധസമരം നടന്നത്. സംസ്ഥാന സർക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഫളക്സ് ബോർഡുകൾ നീക്കിയതാണ് പ്രകോപനത്തിന് കാരണം.
തെരെഞ്ഞടുപ്പ് കാലമായത് കൊണ്ട് രാഷ്ട്രീയ സ്വഭാവമുള്ള ബോർഡുകൾ എടുത്ത് കളയാനുള്ള നിർദേശം ലഭിച്ചിരുന്നുവെന്നും റെയിൽവേ സ്റ്റേഷനിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാനുള്ള അനുമതി കൊടുത്ത ഏജൻസി കുടിശ്ശിക കൊടുത്ത് തീർക്കാനുണ്ടെന്നുമുള്ള രണ്ട് കാരണങ്ങളെത്തുടർന്നാണ് നടപടിയെടുത്തതെന്നായിരുന്നു റെയിൽവെ അധികൃതർ വിശദമാക്കിയത്.