പ്രളയത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ എസ്റ്റേറ്റുകള്‍; തൊഴിലാളികള്‍ ആശങ്കയില്‍
പഴയ മൂന്നാർ സുജാത ഇൻ എന്ന റിസോർട്ടിന് സമീപത്ത് നിർമിച്ച പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. എസ്റ്റേറ്റ് റോഡുകൾ കബനിയുടെ നേതൃത്വത്തിൽ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
ഇടുക്കി:കാലവർഷത്തിൽ ഒറ്റപ്പെട്ട് പല എസ്റ്റേറ്റുകളും. റോഡുകൾ പലതും ഇല്ലാതായതോടെ തൊഴിലാളികൾക്ക് മൂന്നാറിൽ എത്തിപ്പെടാൻ കഴിയുന്നില്ല.
കാലവർഷത്തിൽ പെയ്തിറങ്ങിയ പേമാരിയിൽ മൂന്നാറിലെ തൊഴിലാളികൾ പലരും ഒറ്റപ്പെട്ട നിലയിലാണ്. എസ്റ്റേറ്റിലേക്ക് എത്തിപ്പെടാൻ റോഡുകൾ ഇല്ലാതായതോടെ താമസക്കാർക്ക് മൂന്നാറിലേക്ക് എത്തിപ്പൊൻ കഴിയുന്നില്ല. പുഴകൾ കരകവിഞ്ഞൊഴുകിയതോടെ എസ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ പലതും ഒലിച്ചുപോയി.
നിരവധി എസ്റ്റേറ്റുകളിൽ ഉരുൾപ്പൊട്ടുകയും ഏക്കറുകണക്കിന് തെയില കൃഷി നശിക്കുകയും ചെയ്തു. വൻമലകൾ ഉരുൾപൊട്ടലിൽ ഇടഞ്ഞു വീണതാണ് റോഡുകൾ ഇല്ലാതാകാൻ കാരണം. സൈലന്റുവാലി, ഗൂഡാർവിള എസ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന ഇരു റോഡുകളും ഉരുൾപൊട്ടലിൽ ഇല്ലാതായി. മീശപ്പുലി മലയിൽ ഇതുവഴിയണ് സഞ്ചാരികളെ വനം വകുപ്പ് വിട്ടിരുന്നത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ ഹെഡ്വവർക്ക് സ് ജലാശയം മുതൽ അടിമാലി വരെയുള്ള പാതകളിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
ചെറിയ വാഹനങ്ങൾ കടന്നു പോകുന്നതിന് തടസ്സമില്ല. മൂന്നാർ- ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിലെ കന്നിമലയ്ക്ക് സമീപത്ത് റോഡ് ഒലിച്ചുപോയെങ്കിലും യാത്രക്കാരെ ഇരുവശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കൃത്യസ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്. ദേവികുളം- മൂന്നാർ പാതയിലെ കോളേജിന് സമീപത്തെ മണ്ണ് മാറ്റുന്ന നടപടികൾ തുടരുകയാണ്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ ഗവ.കോളേജിന് സമീപത്തെ മണ്ണ് മാറ്റി വാഹന ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ ബസുകളടക്കമുള്ളവ നാളയോടെ കടത്തി വിടുകയുള്ളു. മിൽട്രിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
പഴയ മൂന്നാർ സുജാത ഇൻ എന്ന റിസോർട്ടിന് സമീപത്ത് നിർമിച്ച പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. എസ്റ്റേറ്റ് റോഡുകൾ കബനിയുടെ നേതൃത്വത്തിൽ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.