ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കൊലപാതകത്തിന്‍റെ വീഡിയോ ഉണ്ടായിരുന്ന ഫോൺ പൊലീസിന് കൈമാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സഹോദരിയുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലായിരുന്ന പ്രതി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും അറസ്‌റ്റിൽ. അടിമലത്തുറ സ്വദേശി രാജേഷ്(40) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിൽ മ്യൂസിയം ഭാഗത്തെ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. ജോലിക്കെത്താതിരുന്നത് ചോദ്യം ചെയ്ത ഉടമയെയാണ് ഇതരസംസ്ഥാനക്കാരനായ സുഹൃത്തിനൊപ്പം ചേർന്ന് രാജേഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വീഡിയോ ഉണ്ടായിരുന്ന ഇയാളുടെ ഫോൺ സഹോദരി പൊലീസിന് കൈമാറിയതിലുള്ള വൈരാഗ്യമാണ് സഹോദരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

രണ്ടു മാസം മുമ്പ് നടന്ന സംഭവം ഭയന്ന് ആരോടും പറഞ്ഞിരുന്നില്ല. വീണ്ടും പ്രതിയുടെ ശല്യം രൂക്ഷമായപ്പോൾ ഇവർ താമസം മാറി. എന്നിട്ടും ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിലെത്തി വധ ഭീഷണിമുഴക്കി. ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്‌റ്റു ചെയ്‌തത്.ആദ്യ സംഭവത്തിൽ ജാമ്യത്തിലിറങ്ങി വീണ്ടും കഴക്കൂട്ടത്തെ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു പ്രതി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജിരാജ്,എസ്.ഐ രഞ്ചു,എ.എസ്.ഐമാരായ ദീപു,സാബു, എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘം അറസ്‌റ്റു ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.