കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ ആരോപണം പച്ചനുണയാണെന്നും, ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണ് അദ്ദേഹമെന്നും സിപിഎം നേതാവ് എം.വി. ജയരാജൻ പറഞ്ഞു. കെഎസ്ആർടിസിയെ തകർക്കാനുള്ള വാഗ്ദാനമാണ് യുഡിഎഫിന്റെ സൗജന്യയാത്ര പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ ആരോപണം പച്ചനുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം.വി. ജയരാജൻ. വ്യാജരേഖ ഉണ്ടാക്കി യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് അട്ടിമറിച്ച രാഹുൽ മാങ്കൂട്ടത്തിലിനോടാണ് കെ സി വേണുഗോപാൽ ഇത് പറയേണ്ടത്. കെ സി വേണുഗോപാൽ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെ കള്ളാ കള്ളാ എന്ന് നിലവിളിക്കുകയാണ്. കെഎസ്ആർടിസിയെ തകർക്കാനുള്ള വാഗ്ദാനമാണ് യുഡിഎഫിന്റെത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വാഗ്ദാനങ്ങൾ താരതമ്യം ചെയ്താൽ മനസ്സിലാകും. കെഎസ്ആർടിസി സംരക്ഷിക്കാനുള്ള വാഗ്ദാനങ്ങളാണ് എൽഡിഎഫ് നൽകുന്നത്. യുഡിഎഫ് സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് പറയുന്നത്. 

കെഎസ്ആർടിസി സംരക്ഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അവർ ഭരിക്കുന്ന കാലത്ത് കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയവരാണ്. കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയവരാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്നു എന്ന് പറയുന്നത്. അതിനർത്ഥം അവർ വന്നാൽ ബസ് ഓടില്ല എന്നാണ്. പിന്നെയെങ്ങനെ സൗജന്യ യാത്ര നൽകും. ബസ്സിൽ കയറിയും അടുക്കളയിൽ കയറിയും നടത്തുന്ന ഗിമ്മിക്കുകൾ കൊണ്ട് നാടിൻറെ വികാരം അവർക്ക് അനുകൂലമാക്കാൻ കഴിയുമെന്ന് കരുതിയാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.