കൊച്ചിയിൽ മോട്ടർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 28 ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ അടയ്‌ക്കേണ്ട നികുതി അടയ്ക്കാത്തതിനാണ് നടപടി. നികുതി അടച്ച ശേഷം ബസുകൾ വിട്ടുനൽകുമെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന. കൊച്ചിയിൽ മാത്രം നികുതിവെട്ടിപ്പിന്‍റെ പേരിൽ 28 ബസുകൾ പിടിച്ചെടുത്തു. കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പരിശോധനയെന്നും നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നികുതി വെട്ടിപ്പിന് പുറമേ മറ്റു നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടന്നത്. ഓൾ ഇന്ത്യ പെർമിറ്റ് ബസുകളാണെങ്കിലും കേരളത്തിലേക്ക് കടക്കുന്ന സമയത്ത് നികുതി അടക്കേണ്ടതുണ്ട്. പിടിച്ചെടുക്കുന്ന സമയത്ത് മറ്റു ജില്ലകളിലേക്ക് പോകുന്ന ബസുകൾ വരെ ഉണ്ടായിരുന്നു. ഇത്തരം ബസുകളോട് കൃത്യ സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കി തിരിച്ച് കൊച്ചിയിലെത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.