നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം.
പരപ്പനങ്ങാടി: നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
കക്കോടി സ്വദേശി ശാശ്വതനായിരുന്നു വരൻ. ആദ്യ വിരുന്നിനാണ് ശനിയാഴ്ച ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്. അന്ന് വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പുറത്ത് പോയതാണ് ആര്യ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്തിയില്ല.
പുഴക്ക് സമീപം റോഡരിൽ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെുതാടെ പുഴയിൽ തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഇന്ന് കടലുണ്ടിപ്പുഴയിൽ കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റീനയാണ് മാതാവ്. സഹോദരങ്ങൾ: ഭവ്യ, ആദിത്യ. സംഭവത്തിൽ ദുരൂഹയതയുള്ളതായും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
