നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്
കോഴിക്കോട്: നാദാപുരം കക്കംവള്ളിയിൽ ഭക്ഷണമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പൊതുവഴിയിലും ഒഴിഞ്ഞ പറമ്പിലുമായി അലക്ഷ്യമായും അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മുഴുവൻ മാലിന്യവും വീട്ടുടമസ്ഥന്റെ ചെലവിൽ നീക്കം ചെയ്യിക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോടും സമാനമായ മാലിന്യ പ്രശ്നം ഉണ്ടായിരുന്നു. നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് മാലിന്യ പ്രശ്നത്തിൽ നടപടി ഉണ്ടായത്. ഈ സ്ഥാപനം ഖര മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതിനുമെതിരെ നടപടി സ്വീകരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയെ തുടർന്നാണ് നടപടിയെടുത്തത്. ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതിനെ തുടർന്ന് പരിസരവാസികൾ അധികൃതരെ അറിയിക്കുകയും തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് പിഴ ഒടുക്കുന്നതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. പരിശോധനയിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീജിത്ത് കെ ആർ , സി പ്രസാദ് , ഉദ്യോഗസ്ഥരായ അനഘ പി ജി, ജുബിഷ കെ എന്നിവരും പങ്കെടുത്തിരുന്നു.
