സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു
കോഴിക്കോട്: നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഖര മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതിനുമെതിരെ നടപടി സ്വീകരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയെ തുടർന്നാണ് നടപടിയെടുത്തത്. ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതിനെ തുടർന്ന് പരിസരവാസികൾ അധികൃതരെ അറിയിക്കുകയും തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു.
സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് പിഴ ഒടുക്കുന്നതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. പരിശോധനയിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീജിത്ത് കെ.ആർ, സി പ്രസാദ്, ഉദ്യോഗസ്ഥരായ അനഘ പി ജി, ജുബിഷ കെ എന്നിവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കൊച്ചിയിൽ നിന്നും നേരത്തെ പുറത്തുവന്ന മറ്റൊരു വാർത്ത നഗരത്തിലെ മാലിന്യ സംസ്കരണം കാര്യക്ഷമാക്കുന്നതിനും മാലിന്യ ശേഖരണവും സംസ്കരണവും പരിഷ്കരിക്കുന്നതിന്റെയും ഭാഗമായി നഗരത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് 120 ഇ-കാർട്ടുകൾ വിതരണം ചെയ്തു എന്നതാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് 2.39 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങി നൽകിയത്. നിലവിൽ മാലിന്യ ശേഖരണം നടത്തുന്ന വാഹനങ്ങളുടെ രൂപവും ഭാവവും മാറ്റുക എന്ന ഉദ്ദേശത്തോടെ ചാർജ്ജ് ചെയ്ത് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന, ഹരിതകർമ്മസേനാംഗങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഇ-കാർട്ടുകളാണ് വിതരണം ചെയ്തത്. ഉന്തി നടക്കുന്ന വാഹനങ്ങളിൽ നിന്നും വായുമലിനീകരണം തീരെയില്ലാത്ത ഇ-കാർട്ടുകളിലേക്കുളള മാറ്റവും തുറന്ന വാഹനങ്ങളിലെ മാലിന്യ നീക്കം ഘട്ടം ഘട്ടമായി ഒഴിവാക്കി കവേർഡ് ടിപ്പറുകളും കോംപാക്ടറുകളും മാത്രം ഉപയോഗപ്പെടുത്തി മാലിന്യ നീക്കത്തിൽ കാലോചിത പരിഷ്കാരം നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.
ഉന്തുവണ്ടിയുമായി നടക്കേണ്ട, കൊച്ചിയിൽ മാലിന്യ ശേഖരണം ഇനി ഹൈടെക്; 2.39 കോടി ചെലവിൽ പുതിയ ഇ കാർട്ടുകൾ
