നരുവാമൂട് സ്വദേശി ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിലായി. ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ മൊഴി നൽകി.  

തിരുവനന്തപുരം : നരുവാമൂട് 18കാരൻ ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പിടിയിലായത്. ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കമാണ് ശിവസൂര്യയുടെ കൊലപാതകത്തിന് കാരണമായ വഴക്കിലേക്ക് നയിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയും, യുവാവ് കണ്ണാടി ചില്ലുകള്‍ തറച്ച്‌ കൊല്ലപ്പെടുകയുമായിരുന്നു. യുവാവിനെ പ്രതികൾ ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ചില്ലിലേക്ക് പിടിച്ചുതള്ളുകയായിരുന്നു. ചോരവാർന്നൊഴുകുന്ന നിലയില്‍ യുവാവിനെ ബൈക്കിലിരുത്തി പ്രതികളാണ് ആശുപത്രിയിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നരുവാമൂട് ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ശിവസൂര്യ. രണ്ടു ബൈക്കുകളിലായ വന്ന പ്രതികള്‍ ശിവസൂര്യയെ കണ്ട് അടുത്തേക്ക് ചെന്നു. പഴയ കാര്യം പറഞ്ഞ് വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രതികള്‍ ശിവസൂര്യയെ വസ്ത്രശാലയുടെ ചില്ലലിലേക്ക് തള്ളിയിട്ടു.

ചില്ലുകള്‍ പൊട്ടി ശിവസൂര്യയുടെ വയറിലേക്ക് തറച്ചു കയറി. പ്രതികള്‍ ശിവസൂര്യയെ ബൈക്കിലിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ബെക്കിലിരുത്തി കൊണ്ടുവന്നതും സ്ഥിതി വഷളാക്കിയെന്ന് പൊലീസ് പറയുന്നു. കാലുകള്‍ ടാറിലുരഞ്ഞ്, ശിവസൂര്യയുടെ ഒരു വിലരും പകുതി നഷ്ടമായിരുന്നുവെന്ന് നരുവാമൂട് പൊലിസ് പറയുന്നു.