തിരുവനന്തപുരത്ത് പരാജയപ്പെട്ട എഞ്ചിനീയറിങ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് തട്ടിപ്പിലൂടെ നേടാൻ ശ്രമിച്ച 51കാരൻ അറസ്റ്റിൽ. മാർക്ക് ലിസ്റ്റിൽ തിരുത്തലുകൾ വരുത്തി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ഇയാളെ ഉദ്യോഗസ്ഥരുടെ സംശയത്തെ തുടർന്ന് കരമന പൊലീസ് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം: കൈമനത്തുള്ള സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്നും തട്ടിപ്പിലൂടെ വിജയിച്ച എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിച്ചയാളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൂർക്കാശ്ശേരി ശക്തൻ നഗറിൽ സനിൽ ജോസ് (51) ആണ് പിടിയിലായത്. സാങ്കേതിക പരീക്ഷാ ജോയിന്റ് കൺട്രോളർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതി മുൻപ് എഴുതി പരാജയപ്പെട്ട എഞ്ചിനീയറിങ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി മറ്റ് അനുബന്ധ രേഖകൾ ഓഫീസിൽ ഹാജരാക്കുകയും, നിലവിലുള്ള മാർക്ക് ലിസ്റ്റിൽ തിരുത്തലുകൾ വരുത്തി താൻ വിജയിച്ചതാണെന്ന് വരുത്തിത്തീർക്കുകയുമായിരുന്നു.

ഈ കൃത്രിമ രേഖകൾ ഉപയോഗിച്ച് പുതിയ സർട്ടിഫിക്കറ്റ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി തട്ടിപ്പ് പുറത്തായത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കരമന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സനിൽ ജോസിനെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.