വയനാട്ടിലടക്കം പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കും : മുരളി തുമ്മാരുകുടി
വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പ്പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ: വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാകുമെന്നും മഴയുടെ സാന്ദ്രതയും താപനിലയും വര്‍ദ്ധിക്കുമെന്നും ഐക്യരാഷ്ട്രസഭാ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി. വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പ്പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പലസ്ഥലങ്ങളിലുമുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ലെന്നും തുമ്മാരുകുടി പറഞ്ഞു. ഭൂമികുലുക്കം പോലുള്ള സാഹചര്യങ്ങളിലാണ് കെട്ടിടം താഴ്ന്നു പോകുന്നതടക്കമുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. പ്രാദേശികമായി ഭൂമിയുടെ ചിലമാറ്റങ്ങളാണ് കെട്ടിടം താഴ്ന്നു പോകാനിടയായതെന്നാണ് കരുതുന്നത്.
പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ജില്ലയില്‍ കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മലമുകളില്‍ വീടുകളും റോഡുകളും നിര്‍മ്മിക്കാനുള്ള സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കാന്‍ കേരളത്തിന് കഴിയണം. നവകേരള നിര്‍മ്മാണം പഴയ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണമായിരിക്കരുത്. ചിന്താഗതികളില്‍ മാറ്റം വരണമെന്നും ദുരന്തത്തെ നേരിട്ട കൂട്ടായ്മ നിലനിറുത്താന്‍ മലയാളികള്‍ക്ക് കഴിയണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
സാങ്കേതികത്വം കുറവ് ആവശ്യമുള്ള ജോലികളാണ് കോണ്‍ക്രീറ്റ് നിര്‍മ്മാണ രീതികള്‍. എന്നാല്‍ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് കോണ്‍ക്രീറ്റിന്‍റെ ഉപയോഗം കുറയ്‌ക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും ശാസ്ത്രീയമായ പരിസ്ഥിതി സൗഹൃദ രീതികളാണ് അവലംബിക്കേണ്ടതെന്നും മുരളി തുമ്മാരുകുടി സൂചിപ്പിച്ചു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.