കുട്ടിയുടെ അമ്മയുടെ ലിവ്-ഇൻ പങ്കാളിയായ അഷ്കർ എന്നയാൾ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുന്നതായും, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുഞ്ഞ് കൊല്ലപ്പെടുമെന്നും മുത്തശ്ശി ഫോൺ കോളിലൂടെ അധികൃതർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിതിന്റെ മരണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദ്ദേശം. കർശന നടപടിയാണ് മന്ത്രി ബിന്ദു കൃഷ്ണ സ്വീകരിച്ചത്. വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി.കുഞ്ഞ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ, കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് മുത്തശ്ശി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വിളിച്ച് സഹായം തേടിയിരുന്നു. ഔദ്യോഗിക സംവിധാനങ്ങൾക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയ്ക്ക് പിന്നാലെയാണ് അർഷിത് കൊല്ലപ്പെട്ടത്. മെയ് മൂന്നിനാണ് റീന ഹെൽപ്ലൈനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചിരുന്നില്ല.

കുട്ടിയുടെ അമ്മയുടെ ലിവ്-ഇൻ പങ്കാളിയായ അഷ്കർ എന്നയാൾ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുന്നതായും, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുഞ്ഞ് കൊല്ലപ്പെടുമെന്നും മുത്തശ്ശി ഫോൺ കോളിലൂടെ അധികൃതർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ കനത്ത പരിക്കുകളുണ്ടെന്നും രണ്ട് കൈകൾക്കും ഒടിവുകളുണ്ടായിരുന്നതായും ഓഡിയോയിൽ അവർ പറയുന്നുണ്ട്. എന്നാൽ, ഈ ഭയാനകമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ ഭാഗത്തുനിന്ന് കൃത്യസമയത്ത് ഫലപ്രദമായ യാതൊരുവിധ നടപടികളും ഉണ്ടായില്ല. പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു.

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്‍റെ കൊലപാതകം കേരളത്തെ ഞ‌െട്ടിച്ച സംഭവമായിരുന്നു. ഒന്നരവയസ്സുകാരൻ നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കര്‍, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികള്‍, അഷ്കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. ഒന്നവയസ്സുകാരൻ അർഷിദ് അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മർദ്ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം