Asianet News MalayalamAsianet News Malayalam

മരിച്ച കുഞ്ഞിനെ സംസ്കരിക്കുന്നതിലും തർക്കം; പൊലീസിനെതിരെ കേസ് നൽകാൻ ഏറ്റുമാനൂർ നഗരസഭ

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് ഏറ്റുമാനൂർ നഗരസഭ. 

new baby cremation issue ettumanoor corporation against police
Author
Ettumanoor, First Published Nov 10, 2019, 11:17 AM IST

കോട്ടയം: ഏറ്റുമാനൂരിൽ ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകിയ സംഭവത്തിൽ പൊലീസിനെതിരെ നഗരസഭ നിയമ നടപടിക്ക് ഒരുങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. ജീവനക്കാരെ നിയോഗിച്ചിട്ടും മൃതദേഹം അനധികൃതമായി മറവ് ചെയ്തുവെന്നാണ് പരാതി.

കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ശിശുവിന്റെ മൃതദേഹം 36 മണിക്കൂറിന് ശേഷം പൊലീസ് കുഴിയെടുത്ത് സംസ്കരിച്ചതിലാണ് നഗരസഭയുടെ നടപടി. മൃതദേഹം മറവ് ചെയ്യാൻ അനുമതി നൽകിയിട്ടും നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്താനാണ് പൊലീസ് ശ്രമിച്ചതെന്നാണ് പരാതി. കുട്ടി മരിച്ചതിനെക്കുറിച്ചുള്ള എഫ്ഐആർ നിയമപ്രകാരം ആവശ്യപ്പെട്ടതിലെ അതൃപ്തിയാണ് പൊലീസ് സ്വമേധയാ കുഴിമാടം ഒരുക്കിയതിന് കാരണം.

Also Read: പൊലീസും നഗരസഭയും തമ്മില്‍ തർക്കം; നവജാത ശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചത് 36 മണിക്കൂർ വൈകി

മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം നഗരസഭ ഏറ്റുവാങ്ങി സംസ്കാരം നടത്തണമെന്ന് പിടിവാശിപ്പെട്ടു. സംസ്ക്കാരം നടത്തുന്നതിനുള്ള ഉത്തരവാദിത്തം അതിരമ്പുഴ പഞ്ചായത്തിനാണ്. ഇത് അറിയാമായിരുന്നിട്ടും നഗരസഭയെ അപകീർത്തിപ്പെടുത്താനാണ് ഏറ്റുമാനൂർ പൊലീസ് ശ്രമിച്ചതെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. നഗരസഭാ പരിധിയിലെ യാചകരെ നീക്കാൻ നഗരസഭ പൊലീസിന്റെ സഹായം തേടിയിട്ടും പരിഗണിച്ചിരുന്നില്ല. ഇതടക്കം നിരവധി വിഷയങ്ങളിൽ പൊലീസും നഗരസഭയും തമ്മിലുള്ള പടലപ്പിണക്കമാണ് കുഴിമാടം ഒരുക്കാൻ പൊലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios