'മിഴി നിറഞ്ഞവർക്കായി മിഴി തുറക്കൂ...': വിശപ്പില്ലാ നഗരത്തിനായി പെരിന്തൽമണ്ണയിൽ ഊട്ടുപുരകൾ
നഗരത്തെ വിശപ്പില്ലാ നഗരമാക്കി മാറ്റാൻ നഗര ഊട്ടുപുര സജ്ജമാക്കാൻ സാന്ത്വനം ജനകീയ കൺവെൻഷനിൽ തീരുമാനം
പെരിന്തൽമണ്ണ: നഗരത്തെ വിശപ്പില്ലാ നഗരമാക്കി മാറ്റാൻ നഗര ഊട്ടുപുര സജ്ജമാക്കാൻ സാന്ത്വനം ജനകീയ കൺവെൻഷനിൽ തീരുമാനം. മിഴി നിറഞ്ഞവർക്കായി മിഴി തുറക്കൂ. എന്ന സന്ദേശത്തോടെ നഗര ഊട്ടുപുര ഒരുക്കുന്നത്.
വിശപ്പില്ലാനഗരം പദ്ധതിയുടെ ആദ്യ ഘട്ടമായി ഭക്ഷണം കൊണ്ടുവന്ന് വെക്കാൻ ഒരു ഭക്ഷണ കിയോസ്‌ക് സ്ഥാപിച്ചിരുന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലക്കാണ് നഗരത്തിലെത്തുന്ന പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ വിശപ്പില്ലാ നഗരം പദ്ധതിയുടെ കീഴിൽ നഗര ഊട്ടുപുര സജ്ജമാകുന്നത്.
2020 ജനുവരി മുതൽ നഗരസഭ ഹൈടെക്ക് ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒരുക്കുന്ന നഗര ഊട്ടുപുരയിൽ നിന്നും ആദ്യ ആറു മാസം ഉച്ചഭക്ഷണവും തുടർന്ന് രാവിലെയും രാത്രിയും കൂടി സൗജന്യ ഭക്ഷണം ലഭ്യമാകും. കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്ത് വിളമ്പി നൽകുക.
ഊട്ടുപുരക്ക് സർക്കാറും നഗരസഭയുടെയും ധനസഹായം ലഭ്യമാക്കും. ആർക്കുവേണമെങ്കിലും ഇവിടെ എത്തി ഭക്ഷണം കഴിക്കാം. പണംനൽകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള സംഖ്യ ഊട്ടുപുരയിലെ ബോക്‌സിൽ നിക്ഷേപിക്കാം. ഒരാൾക്ക് ഒരു നേരത്തെ ഉച്ചഭക്ഷണം നൽകാൻ 20രൂപ ചിലവ് കണക്കാക്കിയിട്ടുണ്ട്. എല്ലാ മേഖലകൾക്കും പ്രത്യേകം സബ് കമ്മറ്റികളും രൂപീകരിച്ചു.