നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയില്‍ പ്രത്യേക ക്രമീകരണവുമായി പൊലീസ്. മാനവീയത്ത് പ്രവേശിക്കുന്നവരുടെയും പുറത്തു കടക്കുന്നവരുടെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മാനവീയം വീഥിയില്‍ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. മഫ്തി പൊലീസ് പെട്രോളിങ് ശക്തമാക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളിലെ മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കുക, സ്ത്രീകളെ ശല്യം ചെയ്യുക എന്നിവ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, ബൈക്ക് സ്റ്റണ്ടുകള്‍ തുടങ്ങിയവ തടയാന്‍ വാഹന പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി വാങ്ങണമെന്ന് ഹോട്ടലുകള്‍ക്കും ക്ലബ്ബുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് രജിസ്റ്ററുകള്‍ സൂക്ഷിക്കണം. സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മാനവീയത്ത് എത്തിയവര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം പൊലീസുമായും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മാനവീയം വീഥിയിലെ സംഘര്‍ഷങ്ങള്‍ തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം

YouTube video player