വെളളപ്പൊക്കത്തിൽ ജീവനോപാധി നഷ്ടമായി; ജപ്തി ഭീഷണിയിൽ ഒരു കുടുംബം
കഴിഞ്ഞ വർഷമാണ് തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെപ്കോ എന്ന സ്വകാര്യബാങ്കിൽ നിന്ന് 9 ലക്ഷം രൂപ വായ്പയെടുത്തത്. കട നശിച്ചതോടെ നാല് മാസമായി തിരിച്ചടവ് മുടങ്ങി.
തിരുവനന്തപുരം: വെളളപ്പൊക്കത്തിൽ ഏക ജീവനോപാധി നശിച്ച കുടുംബം ജപ്തി ഭീഷണിയിൽ. വരുമാനം നിലച്ചതോടെയാണ് നെയ്യാറ്റിൻകര സ്വദേശിയായ പ്രസാദിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയത്. സർക്കാരിന്റെ നഷ്ടപരിഹാരം ഒരു വർഷമായിട്ടും കിട്ടാതായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ കുടുംബം.
നെയ്യാറ്റിൻകര മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായ വെളളപ്പൊക്കമാണ് പ്രസാദിന്റെ ജീവിതം തകർത്തത്. ടയർ മെക്കാനിക്കായ പ്രസാദിന്റെ കട വെളളത്തിൽ മുങ്ങി സകലതും നശിച്ചു. വായ്പയെടുത്ത് നിർമ്മിച്ചുകൊണ്ടിരുന്ന വീട് പാതിവഴിയിലായി.
കഴിഞ്ഞ വർഷമാണ് തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെപ്കോ എന്ന സ്വകാര്യബാങ്കിൽ നിന്ന് 9 ലക്ഷം രൂപ വായ്പയെടുത്തത്. കട നശിച്ചതോടെ നാല് മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 54,00രൂപ തിങ്കളാഴ്ചക്കകം തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ ഭീഷണി.
വെളളപ്പൊക്കത്തിൽ ആറ് ലക്ഷം രൂപയോളം നഷ്ടം വന്ന പ്രസാദിന് സർക്കാരിന്റെ നഷ്ടപരിഹാരം കിട്ടിയാലേ വീണ്ടും കട തുടങ്ങാനാവൂ. രണ്ട് കുട്ടികളുമായി പെരുവഴിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥയിൽ സമൂഹത്തിന്റെ കാരുണ്യം തേടുകയാണ് ഈ കുടുംബം.