തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് നടത്തിയ രാത്രികാല പരിശോധനയിൽ 186 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ടാക്‌സ്, പെർമിറ്റ്, അമിതഭാരം തുടങ്ങിയ നിയമലംഘനങ്ങൾക്ക് 13 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. 

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകളുടെ രാത്രികാല പരിശോധനയിൽ ജില്ലയിലെത്തിയ 186 വാഹനങ്ങൾക്കെതിരെ 13,24,682 രൂപ പിഴ ചുമത്തി. ഇതിൽ 2,77,960 രൂപ പരിശോധന സ്ഥലത്ത് വെച്ച് സർക്കാരിലേക്ക് അടപ്പിച്ചു. തിരുവനന്തപുരം എൻഫോഴ്സ്‌മെന്‍റ് ആർടിഒയുടെ നിർദ്ദേശപ്രകാരം ടാക്‌സ്, പെർമിറ്റ് ഫിറ്റ്‌നസ് എന്നിവ ഇല്ലാതെ അമിതഭാരം കയറ്റി രാത്രി കാലങ്ങളിൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധിച്ചു പിഴ ചുമത്തിയത്. അമിതഭാരം കയറ്റിയ 12 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. ടാക്‌സ് അടയ്ക്കാതെ കേരളത്തിലേക്ക് കടന്നുവന്ന 35 വാഹനങ്ങൾക്കെതിരെയും കേരള പെർമിറ്റ് ഇല്ലാതെ വന്ന ഒമ്പത് വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. വാഹന പരിശോധനയ്ക്ക് എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ വി.എസ് അജിത് കുമാർ നേതൃത്വം നൽകി. ഇത്തരം വാഹനങ്ങൾക്കെതിരെയുള്ള പരിശോധന കർശനമായി തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.