കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.
കാസർകോട്: കാസർകോട് കരിന്തളത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.
അതേസമയം, പത്തനംതിട്ട ഇടയാറൻമുളയിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത. വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കണക്ക് ചെയ്യാത്തതിൽ പ്രകോപിതനായി അധ്യാപകൻ ഇരുകൈത്തണ്ടയിലും അടിച്ചെന്നാണ് പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് ഇന്നലെ ആറന്മുള പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടതോടെ ജുവനൈൽ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
