മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാംപിളിൽ നിപ വൈറസ് സാന്നിധ്യമില്ല. രാമനാട്ടുകര പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠത്തിലും സാന്നിധ്യം കണ്ടെത്താനായില്ല. നിപ രോഗിയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് വവ്വാലുകളെ പിടികൂടി സാംപിൾ അയച്ചത്.
കോഴിക്കോട്: നിപ രോഗത്തിന്‍റെ ഉറവിടത്തിൽ അവ്യക്തത തുടരുന്നു. മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാംപിളിൽ നിപ വൈറസ് സാന്നിധ്യമില്ല. രാമനാട്ടുകര പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠത്തിലും സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലാണ് പരിശോധന നടന്നത്. നിപ രോഗിയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് വവ്വാലുകളെ പിടികൂടി സാംപിൾ അയച്ചത്.
അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. നിപ രോഗബാധിതന്‍റെ സമ്പർക്കപ്പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിൽ നിന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്. രോഗബാധിതന്‍റെ സമ്പർക്ക പട്ടികയിലും പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന വിഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരും ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
