പത്തുവർഷമായി റോഡ് വികസനമില്ല, രാപ്പകൽ സമരവുമായി മുൻ എംഎൽഎ, കുന്ദമംഗലത്ത് മുസ്ലീം ലീഗ് പ്രതിഷേധം
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടം സ്ഥിരമായപ്പോൾ നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധം കനത്തപ്പോൾ, ക്വാറി മാലിന്യം ഉൾപ്പടെയിട്ട് കുഴിയടക്കൽ നടത്തുകയാണിപ്പോൾ.
കോഴിക്കോട്: പത്തുവർഷമായി മണ്ഡലത്തിലെ റോഡുവികസനം കടലാസിൽ മാത്രമെന്നാരോപിച്ച് മുൻ എംൽഎയുടെ രാപ്പകൽ സമരം. കോഴിക്കോട് കുന്ദമംഗലത്താണ് യാത്രാദുരിതം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നത്. എന്നാൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെ, ലീഗിന്റെത് രാഷ്ട്രീയ മുതലെടുപ്പെന്നാണ് എംഎൽഎയുടെ ആരോപണം.
കുന്ദമംഗലം പന്തിർപ്പാടത്ത് നിന്ന് പയിമ്പ്ര, തേവർകണ്ടി എന്നിവിടങ്ങളിലേക്കുളള റോഡുകളുടെ അവസ്ഥ ശോചനീയമാണ്. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടം സ്ഥിരമായപ്പോൾ നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധം കനത്തപ്പോൾ, ക്വാറി മാലിന്യം ഉൾപ്പടെയിട്ട് കുഴിയടക്കൽ നടത്തുകയാണിപ്പോൾ.
മൂന്ന് കിലോമീറ്ററോളം റോഡ് തകർന്നിട്ടുണ്ട്. കാൽനട പോലും ദുസ്സഹമെന്ന്പറഞ്ഞാണ് മുസ് ലീം ലീഗിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം. കുന്ദമംഗലം മുൻ എംഎൽഎ യു സി രാമനാണ് സമരമിരിക്കുന്നത്. നിലവിലെ എംഎൽഎ PTA റഹീമിന്റെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിൽ മാത്രമെന്നാണ് ആരോപണം.
എന്നാൽ ടെൻഡർ പൂർത്തിയാക്കി, ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് എംഎൽഎ പി റ്റി എ റഹിം അറിയിച്ചു.എലത്തൂർ മണ്ഡലത്തിൽ കുടികടന്നുപോകുന്ന റോഡിന് 6കോടി 40 ലക്ഷം രൂപ പാസ്സായി നിർമ്മാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തേവർകണ്ടി റോഡിന് 3കോടിരൂപയുടെ ഭരണാനുമതി ആയെന്നും. എംഎൽഎ വ്യക്തമാക്കുന്നു. നിലവിലെ സമരം രാഷ്ട്രീയ നാടകമെന്നാണ് സിപിഎം ആരോപണം.