യന്ത്രങ്ങൾ ലഭ്യമാകുന്നില്ല; കനകാശ്ശേരി പാടശേഖരത്തിലെ പുറംബണ്ട് നിർമ്മാണം വൈകുന്നു
പുറംബണ്ടിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ആലപ്പുഴ: കുട്ടനാട് കനകാശ്ശേരി പാടശേഖരത്തിലെ തകർന്ന് പുറംബണ്ട് നിർമ്മാണം വൈകും. യന്ത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ ലഭ്യമാകാത്തതാണ് നിർമ്മാണം വൈകാൻ കാരണം. അതേസമയം, പുറംബണ്ടിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മടവീഴ്ച തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിവകുപ്പ് കെട്ടിയ പരമ്പരാഗത പുറംബണ്ടാണ് കഴിഞ്ഞദിവസം തകർന്നത്. ഇതോടെ വീടുകളിലും പാടത്തും വീണ്ടും വെള്ളം കയറി. ബണ്ട് പുനർനിർമ്മിക്കാനുള്ള ജോലികൾ പ്രദേശത്ത് ഇനിയും തുടങ്ങിയിട്ടില്ല. ചാക്കുകളിൽ നിറയ്ക്കാനുള്ള മണ്ണ് എത്തിക്കാനുള്ള ബാർജുകൾ ചാമ്പ്യൻസ് ബോട്ട് ലീഗിനു സൗകര്യങ്ങൾ ഒരുക്കാനായി കൊണ്ടുപോയിരിക്കുകയാണ്. തൊഴിലാളികളെ കിട്ടാത്തതും നിർമ്മാണം പ്രതിസന്ധിയിലാക്കുന്നു.
ബണ്ട് നിർമ്മാണം പൂർത്തിയാകും മുൻപ് പാടശേഖരസമിതികൾ വെള്ളം പൂർണമായി പമ്പ് ചെയ്തു കളഞ്ഞു. ഇതോടെ കായൽ വെള്ളത്തിന്‍റെ മർദ്ദത്തിൽ ബണ്ട് തകർന്നെന്നാണ് കൃഷിവകുപ്പ് പറയുന്നത്. എന്നാൽ ബണ്ട് നിർമ്മാണത്തിന്റെ തുടക്കത്തിൽ ബലപ്പെടുത്തൽ ജോലികൾ ചെയ്യാതില്ല. ഇതാണ് ബണ്ട് തകരാൻ കാരണമായതെന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്.