ഫയലിൽ ഒതുങ്ങി തകഴി മ്യൂസിയം പദ്ധതി
തകഴിയുടെ ജീവിതവും കൃതികളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള എല്ലാ സംവിധാനങ്ങളും മ്യൂസിയത്തിൽ ഉണ്ടാകണമെന്നാണ് സാഹിത്യ പ്രേമികളുടെ ആവശ്യം. തകഴിക്ക് കിട്ടിയ ജ്ഞാനപീഠം അടക്കം അമൂല്യങ്ങളായ സാഹിത്യ പുരസ്ക്കാരങ്ങളും തകഴിയുടെ ആദ്യകാല കൃതികളും സ്മാരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
അമ്പലപ്പുഴ: തകഴി ശിവശങ്കരപിള്ളയുടെ ജന്മഗൃഹമായ ശങ്കരമംഗലത്തോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ മ്യൂസിയം നിർമ്മാണത്തിന് 6.5 കോടി നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതി ഫയലിൽ ഉറങ്ങുന്നു. നേരത്തെ ഉണ്ടായിരുന്ന രൂപരേഖ സ്മൃതി മണ്ഡപവും പ്രതിമയും മറയ്ക്കുമെന്നതിനാൽ പുതിയ രൂപരേഖ നൽകാൻ പൊതുമരാമത്ത് വകുപ്പിനെ ഏല്പിച്ചിരിക്കുകയാണ്. മന്ത്രി ജി. സുധാകരൻ ചെയർമാനായ സമിതിക്കാണ് സ്മാരകത്തിന്റെ ഭരണചുമതല.
മ്യൂസിയം നിർമ്മാണത്തിനായി സ്മാരകത്തിന്റെ അക്കൗണ്ടിൽ ഒന്നരക്കോടി നിലവിലുണ്ട്. അതുകൂടാതെ ഈ വർഷത്തെ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്മാരകത്തോട് ചേർന്ന് തകഴിയുടെ കുടുംബാഗങ്ങളിൽ നിന്ന് വാങ്ങിയ ഇരുപത്തി അഞ്ച് സെന്റ് സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കേണ്ടത്. എന്നാൽ വസ്തുവിന്റെ പോക്കുവരവു പോലും ഇതുവരെ നടത്തിയിട്ടില്ല.
തകഴിയുടെ ജീവിതവും കൃതികളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള എല്ലാ സംവിധാനങ്ങളും മ്യൂസിയത്തിൽ ഉണ്ടാകണമെന്നാണ് സാഹിത്യ പ്രേമികളുടെ ആവശ്യം. തകഴിക്ക് കിട്ടിയ ജ്ഞാനപീഠം അടക്കം അമൂല്യങ്ങളായ സാഹിത്യ പുരസ്ക്കാരങ്ങളും തകഴിയുടെ ആദ്യകാല കൃതികളും സ്മാരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 2001 ഫെബ്രുവരി എട്ടിനാണ് ശങ്കരമംഗലം തറവാട് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്.
2006 സെപ്റ്റംബർ പന്ത്രണ്ടിന് മുൻ മന്ത്രി എം.എ ബേബി തകഴിയുടെ പൂർണ്ണമായ പ്രതിമയും അനാവാരണം ചെയ്തു. 2015 ഏപ്രിൽ പത്തിനാണ് മുൻ മന്ത്രി കെ.സി ജോസഫ് പുന നിർമ്മിച്ച സ്മാരകം നാടിനു സമർപ്പിച്ചത്. മ്യൂസിയം കാണാൻ നിരവധി പേരാണ് എത്തുനത്. മ്യൂസിയം നവീകരിച്ച് ഉടനടി നൽകണമെന്നാണ് സാഹിത്യ പ്രേമികളുടെ ആവശ്യം.