ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്തനിലയില്‍ കാട്ടുപന്നികളെ. വലിയ ജനവാസ മേഖലയിലാണ് സംഭവം
കോഴിക്കോട്: ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്തനിലയില്‍ കാട്ടുപന്നികളെ. വലിയ ജനവാസ മേഖലയിലാണ് സംഭവം. ബാലുശ്ശേരി കൂനഞ്ചേരി പുതുക്കുടിമീത്തല്‍ അശോകന്‍ കിടാവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പന്നികളുടെ അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തിയത്. പിന്നീട് ഇവയെ പുറത്തെത്തിച്ച് മറവ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് തന്നെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പന്നിയുടെ കുത്തേറ്റ് പരിക്കേറ്റിരുന്നു.
കൂനഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നിയുടെയും മയിലിന്റെയും സാനിധ്യം കാരണം കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
