വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നത് പഴകിയ ഭക്ഷണം; തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പരിശോധന
രണ്ട് ദിവസത്തിലേറെ പഴക്കമുളള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. പഴകിയ ചിക്കൻ, ബീഫ്, മീൻ, ചപ്പാത്തി, പൊറോട്ട, ഭക്ഷ്യ എണ്ണ, തൈര്, മയോണൈസ് എന്നിവയെല്ലാം പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതായും കണ്ടെത്തി. 30 ഹോട്ടലുകളിലാണ് പ്രശ്നം കണ്ടെത്തിയത്.
രണ്ട് ദിവസത്തിലേറെ പഴക്കമുളള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. പഴകിയ ചിക്കൻ, ബീഫ്, മീൻ, ചപ്പാത്തി, പൊറോട്ട, ഭക്ഷ്യ എണ്ണ, തൈര്, മയോണൈസ് എന്നിവയെല്ലാം പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പലയിടത്തും വൃത്തിയില്ലാത്ത പാത്രങ്ങളിലാണ് പാചകം ചെയ്യുന്നതെന്നും ആരോഗ്യവിഭാഗം കണ്ടെത്തി. മാംസം ശരിയായി ശുചീകരിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി മാലിന്യസംസ്കരണത്തിനുളള സംവിധാനവുമില്ല. കരമന, കിഴക്കേകോട്ട, ഓവർബ്രിഡ്ജ്, മണക്കാട്, തമ്പാനൂർ, പഴവങ്ങാടി എന്നിവിടങ്ങളിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഹോട്ടൽ പങ്കജ്, സംസം, എംആർഎ, ഓപ്പൺഹൗസ്, ചിരാഗ് ഇൻ, ആര്യാസ്, ബുഹാരി എന്നിങ്ങനെ 30 ഹോട്ടലുകൾക്കാണ് നോട്ടീസ് നൽകിയത്. നേരത്തെ നോട്ടീസ് നൽകിയിട്ടും തിരുത്താത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നഗരസഭ അറിയിച്ചു. ഹോട്ടലുകളിൽ നല്ല ഭക്ഷണമുറപ്പാക്കാൻ 'സുഭോജൻ പദ്ധതി' നടപ്പാക്കുന്നതിന് മുന്നോടിയായാണ് നഗരസഭ പരിശോധനകൾ വ്യാപകമാക്കിയത്.